കണ്ണൂരിൽ കള്ളത്തോക്കുകൾക്കായി വ്യാപക പരിശോധന; രണ്ടെണ്ണം പിടിച്ചെടുത്തു

കണ്ണൂരിലെ മലയോര മേഖലകളില്‍ കള്ളത്തോക്കുകള്‍ക്കായി വ്യാപക പരിശോധന. പെരിങ്ങോമില്‍ നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

മലയോര മേഖലകളില്‍ അനധികൃതമായി തോക്കുകള്‍ വില്‍ക്കുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പരിശോധന. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റെയ്്ഡ്. തളിപ്പറമ്പ് ഡി.വൈ.എസ്.പി  ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു തോക്കുകള്‍ പിടിച്ചെടുത്തു. 

പെരിങ്ങോം കൊരങ്ങാട്ടെ പുതിയ പുരയില്‍ ജോമി ജോയി, ചൂരല്‍ ഒയോളത്തെ എം പ്രശാന്ത് എന്നിവരുടെ വീടുകളില്‍ നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ട പ്രതികള്‍ രക്ഷപെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കള്ളത്തോക്കുകള്‍ക്കായുള്ള റെയ്ഡ് തുടരും. കള്ളത്തോക്ക് നിര്‍മാണവം വില്‍പനയും മലയോര മേഖലകളില്‍ വ്യാപകമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

കര്‍ണാടകയില്‍ നിന്ന് പഴയ തോക്കുകള്‍ ചെറിയ വിലക്ക് വാങ്ങി അറ്റകുറ്റ പണികള്‍ നടത്തി വലിയ തുകയ്ക്ക് വില്‍ക്കുന്ന സംഘം പാണത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളത്തോക്കില്‍ നിന്ന് വെടിയേറ്റ് അടുത്തിടെ ആലക്കോട് ഒരാള്‍ മരിച്ചിരുന്നു.