പാണ്ടിക്കാട് പോക്സോ കേസ്; ഒരാൾ കൂടി അറസ്റ്റിൽ; 44 പ്രതികൾ

മലപ്പുറം പാണ്ടിക്കാട് സർക്കാർ ഹോമിൽ നിന്ന് വിട്ടയച്ച പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനേഴുകാരി പീഡനത്തിന് ഇരയായ കേസിൽ നാൽപത്തിനാല് പ്രതികളാണുള്ളത്. കേസിൽ അറസ്റ്റിലാകുന്ന ഇരുപത്തി ഒന്നാമത്തെ പ്രതിയാണ് ജിബിൻ. പീഡനവിവരം പുറത്തായതോടെ ഒളിവിലായിരുന്നു. വളാഞ്ചേരിയിൽ വച്ചാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

2016 മുതൽ മൂന്നു വട്ടമായി 32 കേസുകളാണ് നിലവിലുള്ളത്. ഇതിൽ 29 കേസുകളും 2020 ൽ സംഭവിച്ചത്. പോക്സോ കേസിൽ ഇരയായ കുട്ടികളെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുകയും തുടർ കൗൺസിലിങ് നൽകുകയും ചെയ്യണമെന്നാണ് നിയമം. ഈ നിബന്ധനകൾ പാടെ അവഗണിക്കപ്പെട്ടു.

ചൈൽഡ്‌ പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പോലീസ് എന്നിവർ ഇതിൽ വീഴ്ച്ച വരുത്തിയെന്ന ആരോപണമുയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ എ.എസ്.പിയുടെ ചുമതലയുള്ള പി.പി.ഷംസിന്റെ മേൽനോട്ടത്തിൽ മൂന്ന് സിഐമാരും 7 എസ്‌ഐമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെകേസ് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്.