തീ വീടിന്റെ ഭിത്തിയിലേക്ക്; നിലവിളിച്ച് മേരിയും മക്കളും; ബൈക്കിൽ എത്തിയതാര് ?

തേവലക്കര: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ  തീവച്ചു നശിപ്പിച്ചു. കോയിവിള തെക്ക് കളീലിൽ കിഴക്കതിൽ മേരി ടൈറ്റസിന്റെ വീട്ടിലെ ബൈക്കും പുതിയതായി വാങ്ങിയ സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ നിന്നുള്ള തീ വീടിന്റെ ഭിത്തിയിലേക്കും ജനലഴിയിലേക്കും പടർന്നു. വീടിനുള്ളിൽ നിറഞ്ഞ പുകശ്വസിച്ചാണ് മേരിയും രണ്ട് പെൺമക്കളും ഉണർന്നത്.  ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. 

എന്നാൽ വാഹനങ്ങൾ പൂർണമായും കത്തിയമർന്നു. ഉണർന്ന സമയത്ത്  ബൈക്കിൽ രണ്ടുപേർ കടന്നു പോകുന്നതായി കണ്ടുവെന്ന് ഇവർ പൊലീസിനു മൊഴി നൽകി.  പൊലീസ് ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ പെട്രോളൊഴിച്ചു വാഹനങ്ങൾ കത്തിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാർ, തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ്കുമാർ, എസ്ഐ എസ്.സുജാതൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു വരികയാണ് പൊലീസ്.