ഉയർന്ന് തീ; വീടിനുള്ളിൽ പിഞ്ച് കുഞ്ഞടക്കം 5 പേർ വെന്തുമരിച്ചു; തലയ്ക്ക് അടിയേറ്റു; ദുരൂഹം

ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ  പ്രയാഗ് രാജിലാണ് ഞെട്ടിക്കുന്ന സംഭവം. രാം കുമാര്‍ യാദവ്,ഭാര്യ കുസും ദേവി, മകള്‍ മനീഷ, മരുമകള്‍ സവിത, പേരക്കുട്ടി മീനാക്ഷി എന്നിവരാണ് മരിച്ചത്. മീനാക്ഷിക്ക് രണ്ട് വയസ്സ് മാത്രമാണ് പ്രായം. മറ്റൊരു പേരക്കുട്ടിയായ 5 വയസ്സുകാരി സാക്ഷിക്ക് ഗുരുതരമായി പരുക്കേറ്റു.

ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പുര്‍ മേഖലയിലുള്ള രാംകുമാറിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പൊലീസ് സംഘം അഞ്ച് വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ യാദവിന്റെ മകന്‍ സുനില്‍ വീട്ടിലുണ്ടായിരുന്നില്ല.കൊല്ലപ്പെട്ട അഞ്ച് പേരുടെയും തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടിയേറ്റു എന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് സീനിയര്‍ പൊലീസ് ഓഫീസറായ അജയ് കുമാര്‍ പറഞ്ഞു. 

ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. കൊലയാളിയെ സംബന്ധിച്ച വിവരങ്ങളൊന്നും നിലയില്‍ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം എത്രയും വേഗം കൊലയാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു.