വധഭീഷണിയെന്ന് എസ്പിക്ക് പരാതി; പിന്നാലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം

വധഭീഷണിയെ തുടർന്ന് റൂറൽ പോലീസ് മേധാവിക്ക് പരാതി നൽകിയ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. കുറുപ്പുംപടി ചെറുകുന്നത് പ്ലൈവുഡ് കമ്പനി നടത്തുന്ന മുടിക്കൽ മടത്താട്ട് ജെമീറിനാണ് മർദനമേറ്റത്. സംഭവത്തിൽ റൂറൽ എസ്.പി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ് വൈകിട്ട് 3 മണിയോടെ ചെറുകുന്നത്തിന് സമീപമാണ് സംഭവം. ജെമീർ സഞ്ചരിച്ചിരുന്ന കാർ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി. തുടർന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. പെരുമ്പാവൂർ വല്ലത്തുള്ള സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലെത്തിച്ചായിരുന്നു മർദനം. 

ഇതിനിടയിൽ ജെമീറിനെ കൊണ്ട് ചെക്കുകളിലും മുദ്രപത്രങ്ങളിലും ബലമായി ഒപ്പിട്ട് വാങ്ങി. മകനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകിട്ട് 6 മണിയോടെയാണ് വല്ലത്തെ ഗോഡൗണിൽ വച്ച് ജെമീറിനെ കണ്ടെത്തിയത്. തുടർന്ന് പെരുമ്പാവൂർ പോലീസെത്തി ഇയാളെ മോചിപ്പിച്ചു.

സഹോദരനുമായി സാമ്പത്തിക ഇടപാടുള്ള ആളുകളുടെ നിർദ്ദേശപ്രകാരമാണ് തട്ടിക്കൊണ്ടു പോയതെന്ന് പരാതിയിൽ പറയുന്നു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ജെമീർ.  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കുറുപ്പുംപടി സി.ഐ. കെ.ആർ.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.