ബെംഗളൂരു ലഹരി ഇടപാട്: രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിൽ 2 പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്  ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്.  കേസിലെ ഒന്നാംപ്രതി ശിവപ്രകാശിനെയും  ആറാംപ്രതി ആദിത്യ ആൽവയെയും  കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ലഹരി മാഫിയയെപ്പറ്റി ആഭ്യന്തര സുരക്ഷ വിഭാഗവും അന്വേഷണം തുടങ്ങി 

സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെ മുഖ്യപ്രതി ശിവപ്രകാശിനെ കണ്ടെത്താൻ കഴിയാതായതോടെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഒളിവിലുള്ള ഇയാൾ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. കേസിലെ ആറാം പ്രതി ആദിത്യ ആൽവയ്ക്ക് എതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് മുൻ മന്ത്രി ജീവരാജ് അൽവയുടെ മകനും നടൻ വിവേക് ഒബ്റോയിയുടെ ബന്ധുവുമാണ് ആദിത്യ ആൽവ. സിനിമ മേഖലയിലെ ലഹരി ഇടപാടിൽ വലിയ പങ്കുള്ളവരാണ് ഇവരെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തൽ.  കേസിൽ ഇതുവരെ 13 പേരെയാണ് അറസ്റ്റിലായത്.

സിനിമയ്ക്കുപുറത്തുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം കർണാടകയിലെ ലഹരി മാഫിയകളെക്കുറിച്ച് ആഭ്യന്തര സുരക്ഷ വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു.  നടൻ യോഗേഷ്,  ജെ ഡി എസ് നേതാവിന്റെ മകൻ ചേതൻ ഗൗഡ എന്നിവരുൾപ്പടെ 67 പേരെയാണ് ആഭ്യന്തര സുരക്ഷ വിഭാഗം ഇതുവരെ ചോദ്യം ചെയ്തത്.  സംസ്ഥാന വ്യാപകമായി പ്രവൃത്തിക്കുന്ന ലഹരി മാഫിയയ്ക്ക് പൂട്ടിടനാണ് പുതിയ നടപടികളെന്നു ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ വ്യക്തമാക്കി. ലഹരി മരുന്നുമായി 2 മലയാളികൾ കൂടി പിടിയിലായിട്ടുണ്ട്.