പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂരിൽ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുപേരെ പോക്‌സോ നിയമപ്രകാരം തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യവ്യാപാരിയായ അബ്ദുള്‍ റസാക്ക്, ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്ന പൂവളപ്പില്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്. 

സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് വിദ്യാര്‍ഥി പീഡനവിവരം തുറന്നു പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ തന്നെ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മൂന്നുമാസം മുമ്പാണ് അബ്ദുള്‍ റസാഖ് കുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാത്ത അമ്മയെ ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന പതിന്നാലുകാരനെ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി. തുടര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രി പരിസരത്ത് എത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

തുടര്‍ന്ന് പണം നല്‍കി കുട്ടിയെ അനുനയിപ്പിച്ച് പറഞ്ഞു വിട്ടു. ജബ്ബര്‍ കഴിഞ്ഞ ആറുമാസമായി വിദ്യാര്‍ഥിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. തളിപ്പറമ്പില്‍ തന്നെ വിവിധ രഹസ്യകേന്ദ്രങ്ങളിലെത്തിച്ചായിരുന്നു പീഡനം. ജബ്ബാറും പണം കൊടുത്ത് കുട്ടിയെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നു. വഴങ്ങാതിരുന്ന ഘട്ടങ്ങളില്‍ ജബ്ബര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ് മജില്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.