കൊടുങ്ങല്ലൂരിൽ വിദേശമദ്യ വേട്ട; 360 കുപ്പി പിടികൂടി; രണ്ടുപേര്‍ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ  വിദേശമദ്യ വേട്ട. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 

കണ്ണൂരിൽ നിന്ന് കാറിൽ എറണാകുളത്തേക്ക് കടത്തുകയായിരുന്ന മൂന്നൂറ്റി അറുപത് കുപ്പി വിദേശ മദ്യം പിടികൂടി. രണ്ടു പേർ അറസ്റ്റിലായി. കണ്ണൂർ പിണറായി സ്വദേശി ഷാനവാസും ചക്കരയ്ക്കൽ സ്വദേശി ഷക്കീറുമാണ് അറസ്റ്റിലായത്. വടക്കൻ കേരളത്തിൽ നിന്ന് എറണാകുളം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് വൻതോതിൽ മദ്യക്കടത്തു നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ.  

മഫ്തിയിൽ എത്തിയ അന്വേഷണ സംഘത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച പ്രതികൾ  കൂടുതൽ വാഹനങ്ങളിലെത്തിയ പോലീസ് സംഘത്തെ കണ്ടതോടെ പിൻവാങ്ങി. ചന്തപ്പുരയിലെ ഒരു പറമ്പിലേക്ക് കാർ കയറ്റി  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അന്വേഷണ സംഘാംഗങ്ങൾ ഓടിച്ച് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട ആലീസ്കൊലക്കേസുമായി ബന്ധപ്പെട്ട്  അന്വേഷണത്തിനിടയിൽ മദ്യക്കടത്തു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മദ്യം കടത്താൻ വ്യാജ നമ്പറിൽ ഇവർ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യത്തിന്റെ ഉറവിടത്തേപ്പറ്റിയും സംഘത്തിലെ കൂടുതൽ പേരെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്.