നഗ്നതാ പ്രദര്‍ശനത്തിനെതിരെ പരാതി; ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ച് പ്രതി

നഗ്നതാ പ്രദര്‍ശനം നടത്തിയതിനെതിരെ പരാതി നല്‍കിയ കുടുംബത്തിലെ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ച് പ്രതി. ജയില്‍ നിന്നു ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി ഗോപകുമാറിന്റെ അഴിഞ്ഞാട്ടം. സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ ഡിജിപിക്കടക്കം പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അ‍ഞ്ചല്‍ ഏറം സ്വദേശിയാണ് മുരളികൃഷ്ണന്‍. ജന്മനാ സംസാരശേഷിയില്ലാത്ത മുരളിയെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു കാണാതായി. അന്വേഷണത്തിനൊടുവില്‍ വീടിന് അഞ്ചു കിലോമീറ്ററിന് അപ്പുറമുള്ള ജനവാസമില്ലാത്ത വളപ്പില്‍ നിന്നു കണ്ടെത്തി. അബോധാവസ്ഥയിലായിരുന്ന മുരളിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ സാനിധ്യവും കണ്ടെത്തി. ആക്രമണത്തിന് പിന്നില്‍ അയല്‍വാസിയും സ്ഥിരം കുറ്റവാളിയുമായ ഗോപകുമാറാണെന്ന് ബന്ധുക്കള്‍. 

മുരളിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ഗോപകുമാറിനെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ആരോപണമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു.