പന്ത്രണ്ടു വയസുകാരി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ചു; പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസ്

പന്ത്രണ്ടു വയസുളള പെൺകുട്ടി ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മധ്യവയസ്കനും അയാളുടെ നായയും കൊല്ലപ്പെട്ടു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. 

ഓഗസ്റ്റ് 15 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പിതാവ് കാറിൽ ഇരുന്ന് മകളെ കൊണ്ടു വാഹനം ഓടിപ്പിക്കുകയായിരുന്നു. വാഹനത്തിന്റെ പുറകിൽ ഇവരുടെ തന്നെ രണ്ടു വയസുളള ഒരു കുട്ടിയും ഉണ്ടായിരുന്നു.

ബിവർലി സ്വീറ്റ് ഫൗണ്ടൻ വിം കൗണ്ടിലായിരുന്നു സംഭവം. 47 കാരനായ വാസ്ക്വസ് നായയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു. പന്ത്രണ്ടു വയസുകാരിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു വാഹനം ഇയാളെയും നായയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.

വാഹനം അപകടത്തിൽപ്പെട്ട ഉടനെ പിതാവ് തോമസ് താനാണു കാറോടിച്ചതെന്നു പറഞ്ഞുവെങ്കിലും ക്യാമറ ദൃശ്യങ്ങളിൽ നിന്നു വാഹനം ഓടിച്ചതെന്ന് മകളായിരുന്നു എന്നു കണ്ടെത്തി.

പന്ത്രണ്ടു വയസുകാരിയെ വാഹനം ഓടിക്കാൻ അനുവദിച്ചതും രണ്ടു വയസുകാരനെ കാറിനു പിറകിൽ ഇരുത്തിയതും ഗുരുതര കുറ്റമാണെന്നു പ്രോസിക്യൂട്ടർ പറഞ്ഞു. ക്രിമിനൽ നെഗ്ലിജന്റ് ഫോമിസൈഡ് കുറ്റമാണ് പിതാവിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്.