നല്ല ഭാവിക്ക് കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യൻ; കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛൻ; ദാരുണം

ജ്യോത്സ്യന്റെ വാക്ക് കേട്ട് ഒരു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു. പെൺകുട്ടി ജനിച്ചതിലെ അതൃപ്തിയും നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന ജ്യോത്സ്യന്റെ വാക്കുമാണ് അച്ഛനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കർണാടക ചിക്ക്മംഗല്ലൂരിലാണ് സംഭവം. അമ്മയുടെ പരാതിയെ തുടർന്ന് കുഞ്ഞിന്റെ അച്ഛൻ മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മ‍ഞ്ജുനാഥ് എന്നും ഭാര്യയുമായി വഴക്കായിരുന്നെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. വീട്ടിലുള്ള മറ്റുള്ളവർ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കുഞ്ഞിനെ കഴുത്ത് ‍ഞെരിച്ച് കൊന്ന ശേഷം ഇയാൾ ഉറക്കം നടിച്ചു കിടന്നു. വീട്ടുജോലി കഴിഞ്ഞെത്തിയ ഭാര്യയാണ്, മൂക്കിൽ നിന്നും രക്തം വന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടനെ മഞ്ജുനാഥിനെ വിളിച്ചുണർത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർ പൊലീസിൽ പരാതിപ്പെടാനും ആവശ്യപ്പെട്ടു. തുടർന്ന് മഞ്ജുനാഥിനെ സംശയം തോന്നിയ ഭാര്യ പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിലാണ് മഞ്ജുനാഥ് കുറ്റം സമ്മതിച്ചതും ജ്യോത്സ്യനെക്കുറിച്ചു പറഞ്ഞതും.