പീഡനപരാതിയിൽ കോഴിക്കോട്ടെ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കോഴിക്കോട് നഗരത്തില്‍ പതിമൂന്നുകാരിയെ എട്ട് യുവാക്കള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ആദ്യം നല്‍കിയ മൊഴിയില്‍ ചില ൈവരുദ്ധ്യങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. യുവാക്കളില്‍ ഒരാളെപ്പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.  

പെണ്‍കുട്ടിയുടെ മാതാവ് നടത്തുന്ന വ്യാപാര സ്ഥാപനത്തിലെത്തിയിരുന്ന യുവാക്കളാണ് ചൂഷണത്തിന് പിന്നിലെന്നായിരുന്നു പതിമൂന്നുകാരിയുടെ മൊഴി. യുവാക്കളുടെ പേരും സ്ഥലവും പറഞ്ഞതല്ലാതെ മറ്റ് തെളിവുകളൊന്നും കൈമാറിയിരുന്നില്ല. പീഡനം നടന്നതായിപ്പറയുന്ന സ്ഥലങ്ങള്‍ അഞ്ച് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതാണ്. മൊഴിയെടുത്തതിന് പിന്നാലെ ചേവായൂര്‍, നടക്കാവ്, വെള്ളയില്‍, മാറാട്, കൊയിലാണ്ടി പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എന്നാല്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പലയിടത്തും വൈരുദ്ധ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 

യുവാക്കളില്‍ ഒരാളെപ്പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സൂചനകളും സാധ്യതയും ഒരുതരത്തിലും യോജിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴിയെടുക്കുന്നതിന് പൊലീസ് തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്കൂളില്‍ നിന്നുള്ള വിനോദയാത്രയില്‍ സഹപാഠികളില്‍ നിന്ന് ചില ദുരനുഭവങ്ങളുണ്ടായെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതില്‍ യാഥാര്‍ഥ്യമില്ലെന്നും തെളിഞ്ഞു.