കക്കാടംപൊയിലിൽ റിപ്പർ മോഡൽ കൊല; പന്ന്യൻമല കോളനിയിൽ ദുരൂഹമരണം തുടർക്കഥ

കോഴിക്കോട് കക്കാടംപൊയിലില്‍ റിപ്പര്‍മോഡല്‍ കൊലപാതകം. ആദിവാസി യുവാവിനെ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊലപെടുത്തിയ നിലയില്‍ കണ്ടെത്തി. കക്കാടംപൊയില്‍ കരിമ്പു കോളനിക്ക് സമീപം ഇന്നുരാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അരീക്കോട് വെറ്റിലപ്പാറ പന്ന്യന്‍മല കോളനിയിലെ ഹരിദാസാണ് കൊല്ലപെട്ടത്.  

തലയിലേറ്റ മുറിവില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ചനിലയിലായിരുന്നു. തലയില്‍ ഇടിക്കാനുപയോഗിച്ച കല്ലുകള്‍ മൃതദേഹത്തിന് സമീപത്ത് തന്നെയുണ്ടായിരുന്നു.  കഴിഞ്ഞ ദിവസമാണ് ഹരിദാസന്‍ കക്കാടംപൊയിലിലെ ബന്ധുവീട്ടില്‍ എത്തിയത്. മറ്റൊരാളുമൊന്നിച്ച് വൈകീട്ടോടെ പുറത്തുപോയതായിരുന്നു.

തിരുവമ്പാടി പൊലീസും  ഫോറസന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കോളനിയിലെ യുവാവിനെ ഇന്നലെ മുതല്‍ കാണാതായതായും സൂചനയുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോളനിയില്‍ നാലുവര്‍ഷത്തിനിടെ നാലുപേരാണ് ദൂരൂഹസാഹചര്യത്തില്‍ കൊല്ലപെട്ടത്. അസ്വഭാവിക മരണങ്ങളില്‍ അന്വേഷണം വിപുലപെടുത്തണമെന്ന ആവശ്യവും ശക്തമാണ്.