ബാല പീഡനം; നടി ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്ന് ബാലാവകാശ പ്രവര്‍ത്തകർ

പതിനാല് വയസുകരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍. നടിയുടെ സഹോദരനെതിരെ പോക്സോ ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. 

ഒരു വര്‍ഷത്തിലേറെ, ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്കുനിര്‍ത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ചെന്നൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. ആരോപണങ്ങള്‍ താരം നിഷേധിച്ചിരുന്നു. ഏജന്‍റ് മുഖേനയാണ് കുട്ടി എത്തിയതെന്നും പതിനേഴ് വയസുണ്ടെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും ഭാനുപ്രിയ പോലീസിന് മൊഴി നല്‍കി. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും പണവും പെണ്‍കുട്ടി മോഷ്ടിച്ചത്പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നുമാണ് താരത്തിന്‍റെ വിശദീകരണം. 

അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് ബാലാവകാശ പ്രവര്‍ത്തകര്‍ ആന്ധ്ര ഡിജിപിയെ കണ്ടു. ഉടന്‍ നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് ആവശ്യം. ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് അമ്മ നല്‍കിയ  പരാതിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ ഭാനുപ്രിയയുടെ സഹോദരനെതിരെ പോക്സോ ചുമത്തമെന്നും ബാലാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.