അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊന്നു; രണ്ടാനച്ഛൻ അറസ്റ്റിൽ

പത്തനംതിട്ട ∙ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സിന്റെ (23) അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ച പകൽ കസ്റ്റഡിലെടുത്ത ഇയാൾ രാത്രി വൈകി പൊലീസ് സ്റ്റേഷനിൽനിന്ന് വിലങ്ങുമായി കടന്നുകളഞ്ഞിരുന്നു. തുടർന്നു പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ ഇന്നലെ പുലർച്ചെ കുമ്പഴ തുണ്ടുമൺകരയിലെ ചതുപ്പുനിലത്തിൽ നിന്ന് പിടികൂടി.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും ക്രൂരമർദനത്തിന് ഇരയായെന്നും കണ്ടെത്തി. മുൻപ് പലപ്പോഴും കുട്ടി ഇയാളുടെ ക്രൂരമർദനത്തിന് ഇരയായിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കുമ്പഴയിലെ വാടകവീട്ടിലാണ് തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തയാളായ അഞ്ചു വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. ഇളയ കുട്ടി തമിഴ്നാട്ടിലാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടുജോലിക്കു പോയി മടങ്ങിയെത്തിയപ്പോൾ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. പെൺകുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജോലിക്കൊന്നും പോകാതെ മദ്യപിച്ചു വീട്ടിൽ കഴിയുന്നതാണ് പ്രതിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. കുമ്പഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാൾ പൊലീസ് വാഹനത്തിൽ നിന്നു പുറത്തു ചാടിയെങ്കിലും കീഴ്പ്പെടുത്തി. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ലഹരിയുടെ പിടിയിലായിരുന്നതിനാൽ രാത്രി വൈകിയാണ് വിശദമായി ചോദ്യം ചെയ്തത്.

English Summary: Minor girl dies of ‘torture’, stepfather arrested