മദ്യപിച്ചെത്തിയ വരൻ അമ്മാവനെ തല്ലി; കയ്യാങ്കളി; വധു പിൻമാറി; അറസ്റ്റ്

വിവാഹത്തിന് മദ്യപിച്ച് നിലതെറ്റിയെത്തിയ വരനെക്കണ്ട് വധു വിവാഹത്തിൽ നിന്ന് പിൻമാറി. ബിഹാറിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിളായ ഉദയ് രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് വേണ്ടെന്ന് വച്ചത്. 

സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് പൂസായാണ് വരൻ വധൂഗൃഹത്തിലെത്തിയത്. തുടർന്ന് വരനും സംഘവും പെൺകുട്ടിയുടെ അമ്മാവനായ പ്രസൂണ്‍ കുമാര്‍ രാജക്കുമായി വാക്കേറ്റമുണ്ടായി. പിന്നീട് കയ്യാങ്കളിയിലേക്കും മർദനത്തിലേക്കും കാര്യങ്ങളെത്തി. പ്രസൂണ്‍ കുമാറിന് മർദനമേറ്റു. നടന്ന സംഭവങ്ങൾ എല്ലാം അറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിൻമാറാൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. 

പെൺകുട്ടിയുടെ തീരുമാനത്തിന് കുടുംബവും നാട്ടുകാരും പൂർണ പിന്തുണ നൽകുകയായിരുന്നു.  മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് വരനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന് വരനെ അറസ്റ്റ് ചെയ്യുകയും എക്സൈസ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.