തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി; യുവതിക്ക് നാലുവര്‍ഷം തടവ് ശിക്ഷ

jail
SHARE

ബലാത്സംഗക്കേസില്‍ തെറ്റായ മൊഴി നല്‍കിയതിന് യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തര്‍പ്രദേശിലാണ് സംഭവം.  പ്രതിയാക്കപ്പെട്ട യുവാവ് ജയില്‍വാസം അനുഭവിച്ച അതേ കാലയളവ് തന്നെ യുവതിയും തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. 1653 ദിവസത്തെ (നാലുവര്‍ഷവും ആറുമാസവും എട്ടുദിവസവും) തടവാണ് യുവതിക്ക് ശിക്ഷിച്ചത്. ഇത് കൂടാതെ, 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ വിധിച്ചിരിക്കുന്ന ശിക്ഷയ്ക്കു പുറമേ, ആറുമാസം കൂടി യുവതി തടവ് അനുഭവിക്കണം.

തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച് 2019-ലാണ് യുവതി യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗക്കേസില്‍ 25-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ ഇരയായ യുവതി മുന്‍പ് നല്‍കിയ മൊഴി മാറ്റി പറയുകയായിരുന്നു. 25-കാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള വാദവും യുവതി നിഷേധിച്ചു. ഇതോടെയാണ് തെറ്റായ മൊഴി നല്‍കിയതിനും വ്യാജ തെളിവുണ്ടാക്കിയതിനും ഐ.പി.സി. 195 പ്രകാരം യുവതിക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

യുവതി മൊഴി മാറ്റിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന 25-കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ബലാത്സംഗക്കേസില്‍ 25-കാരന്‍ ജയിലില്‍ കിടന്ന അതേ കാലയളവ് തന്നെയാണ് യുവതിക്കും തടവ് വിധിച്ചിരിക്കുന്നത്. ഈ കാലയളവില്‍ യുവാവ് ജോലിക്ക് പോയിരുന്നെങ്കില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട ലഭിക്കേണ്ട വേതനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. 2019 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഏപ്രില്‍ എട്ടുവരെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി 25-കാരന്‍ ജയിലില്‍ കിടന്നത്.

MORE IN Kuttapathram
SHOW MORE