'തുണ്ട് പേപ്പര്‍' പ്രേമലേഖനമെന്ന് ധരിച്ചു; 12-കാരനെ കൊന്ന് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍

ചേച്ചിയെ സഹായിക്കാന്‍ ശ്രമിച്ച സഹോദരന് ദാരുണാന്ത്യം. പരീക്ഷയ്ക്ക് നോക്കിയെഴുതാന്‍ കൊടുത്തയച്ച തുണ്ട് കടലാസ് പ്രേമലേഖനമാണെന്ന് കരുതി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12–കാരനെ കൊലപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും 12–കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അര്‍ധവാര്‍ഷിക പരീക്ഷയില്‍ മൂത്ത സഹോദരിയെ സഹായിക്കാന്‍ സ്‌കൂളിലേക്ക് 12കാരന്‍ കൂടെ പോയതാണ് പ്രശ്നമായത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദയാകുമാറാണ് ചേച്ചിക്ക് ഒപ്പം പോയത്.  സഹോദരിയെ പരീക്ഷയ്ക്ക് സഹായിക്കാന്‍ ദൂരെ നിന്ന് ദയാകുമാര്‍ തുണ്ട് കടലാസ് വലിച്ചെറിഞ്ഞു. എന്നാല്‍, സഹോദരിക്ക് കിട്ടുന്നതിന് പകരം മറ്റൊരു പെണ്‍കുട്ടിയുടെ അരികിലാണ് കടലാസ് വന്ന് വീണത്. ഇത് പ്രേമലേഖനമാണെന്ന് തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണം.  പരീക്ഷ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി തുണ്ടുകടലാസ് കിട്ടിയ കാര്യം സഹോദരന്മാരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരന്‍ സ്ഥലത്തെത്തി 12കാരനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും അറസ്റ്റ് ചെയ്തു.