ഭർതൃഗൃഹത്തിൽ യുവതിയുടെ ദുരൂഹ മരണം: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

കുട്ടനാട് വെളിയനാട് കുന്നങ്കരിയിലെ ഭർതൃഗൃഹത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഭർത്താവ് വെളിയനാട് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടിൽ ലാൽജി (30), ഭർതൃമാതാവ് ലില്ലിക്കുട്ടി (55) എന്നിവരെയാണു രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8നു പുലർച്ചെയാണു വീടിനു സമീപത്തായി ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നു കണ്ടെത്തിയതിനെ തുടർന്നു പ്രേരണാ കുറ്റത്തിനാണ് ഇരുവരെ അറസ്റ്റു ചെയ്തത്. ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭ്യമായാൽ മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നു എസ്ഐ ബി.ഷാജിമോൻ പറഞ്ഞു.  ജ്യോതി എഴുതിയ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഭർതൃഗൃഹത്തിൽനിന്നു കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ മോശം ജീവിത രീതിയെക്കുറിച്ച് ഇതിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രദേശവാസികളുടെ മൊഴി പ്രകാരമാണ് ഭർതൃമാതാവിനെ പ്രതിയാക്കിയത്.ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ലില്ലിക്കുട്ടിയെ മാവേലിക്കര വനിതാ ജയിലിലേക്കും ലാൽജിയെ ആലപ്പുഴ സബ് ജയിലിലേക്കും മാറ്റി. മരണത്തിൽ ദുരൂഹത ആരോപിച്ചു ജ്യോതിയുടെ അച്ഛൻ കുഞ്ഞുമോൻ രാമങ്കരി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കുന്നങ്കരിയിലും യുവതിയുടെ കുടുംബവീടു സ്ഥിതി ചെയ്യുന്ന വേണാട്ടുകാട്ടിലും നാട്ടുകാർ ആക്‌ഷൻ കൗൺസിലും രൂപീകരിച്ചിരുന്നു.