ദുരൂഹത ഒഴിയാതെ ബെംഗളൂരുവിലെ മലയാളി വിദ്യാർഥിയുടെ മരണം; സുഹൃത്തുക്കള്‍ക്കും ഭീഷണി

ദുരൂഹതനിറഞ്ഞ് ബെംഗളൂരുവിലെ മലയാളി വിദ്യാർഥിയുടെ മരണം. കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി അർജുൻ പ്രഭാകറാണ് മരിച്ചത്. അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് അർജുൻ വാഹനാപകടത്തിൽ മരിച്ചത്. എന്നാൽ മരണം അപകടംമൂലമല്ലെന്നും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. അപകടത്തിന് 2ദിവസംമുൻപ്,  മലയാളികളടക്കമുള്ള പന്ത്രണ്ടോളംപേരടങ്ങുന്ന സംഘം അർജുനെയും സുഹൃത്തുക്കളെയും താമസസ്ഥലത്തെത്തി മർദിക്കുകയും, റൂമിൽ പൂട്ടിയിടുകയും ചെയ്തിരുന്നു . ഒടുവിൽ മറ്റ് സുഹൃത്തുക്കളെത്തിയാണ് ഇവരെ മോചിപ്പിച്ചത് ഇതിന് പിന്നാലെയാണ് അർജുന്റെ മരണം.

ഇതിനിടെ പരാതിനൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ സുഹൃത്തുക്കളെയും ബന്ധുക്കളെയും ബെംഗളൂരു സ്വദേശിയായ യുവതിയെത്തി ഭീഷണിപ്പെടുത്തിയതും ദുരൂഹത വർദ്ധിപ്പിക്കുന്നു.പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് തണുപ്പൻ പ്രതികരണമാണുണ്ടായതെന്നും ആരോപണമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.