ഹെല്‍മറ്റ് വയ്ക്കാത്തതിന് കൈകാട്ടി; പൊലീസിന് കൊലയാളിയെ കിട്ടി

ഹെൽമറ്റ് വെയ്ക്കാതെ ബൈക്കോടിച്ചു പൊലീസ് പിടിച്ചപ്പോൾ രക്തം പുരണ്ട കത്തി പുറത്തെടുത്ത് യുവാവ്. സുഹൃത്തിനെ കുത്തിയിട്ട് വരുന്ന വഴിയാണെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. ബെംഗളൂരുവിലാണ് സംഭവം. ഹെൽമെറ്റ് വെയ്ക്കാത്തതിനെ തുടർന്ന് സന്ദീപ് ഷെട്ടി എന്ന 26കാരനെയാണ് പൊലീസ് പിടികൂടിയത്. നൂറുരൂപ പിഴയടച്ച് രേഖകളും ലൈസൻസും കാണിക്കാൻ പറ‍ഞ്ഞപ്പോഴാണ് ഇയാൾ രക്തംപുരണ്ട കത്തി പുറത്തെടുക്കുന്നത്.

തന്റെ ബിസിനസ് പങ്കാളി ദേവരാജ് എന്നയാളിനെ കുത്തിയിട്ട് വരുന്ന വഴിയാണെന്ന് ഇയാൾ പറഞ്ഞു. സ്വയം പൊലീസിൽ കീഴടങ്ങാൻ തന്നെയാണ് വന്നത്. ഒരു വർഷം മുമ്പ് റിയൽഎസ്റ്റേറ്റിൽ നിക്ഷേപിക്കാനായി ഒരു ലക്ഷം രൂപയോളം സന്ദീപ് ദേവരാജിന് നൽകി. 

എന്നാൽ ദേവരാജ് ചതിക്കുകയായിരുന്നുവെന്ന് വൈകിയാണ് അറിഞ്ഞത്. പലതവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് സന്ദീപ് ദേവരാജിനെ വീട്ടിൽ ചെന്ന് കുത്തിയത്. 

വയറ്റിലും പുറത്തും കുത്തേറ്റ ദേവരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.