ബെംഗളൂരുവില്‍ മലയാളി ഹോട്ടലുടമയ്ക്ക് ക്രൂര‌മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവില്‍ മലയാളി ഹോട്ടലുടമയെയും ജീവനക്കാരെയും അജ്ഞാത സംഘം മര്‍ദിച്ചതായി പരാതി. കസവനഹള്ളിയിലെ ഹോട്ടൽ ഉടമയായ കണ്ണൂർ എടക്കാട് സ്വദേശി അസ്‌ലമിനേയും ആറ് ജീവനക്കാരേയുമാണ് ഇരുപത് പേരടങ്ങിയ സംഘം മർദിച്ചത്. 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. രണ്ട് വാഹനങ്ങളിലായെത്തിയ ഇരുപതംഗസംഘം ഹോട്ടലിലേയ്ക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഇത് ഹോട്ടലിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് അക്രമി സംഘം ഹോട്ടൽ ഉടമ അസ്‌ലമിനേയും ജീവനക്കാരേയും മർദിക്കുകയും, ജീവനക്കാരിലൊരാളായ ആദിനാനെ ബലംപ്രയോഗിച്ച് കാറില്‍ക്കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇയാളെ മര്‍ദിച്ചതിന് ശേഷം പിന്നീട് വഴിയിലുപേക്ഷിച്ചു. 

ഹോട്ടലിൽ ജോലി ചെയ്തിരുന്ന മംഗളൂരു സ്വദേശികളായ ഹമീദ്, സമീർ എന്നിവർ തമ്മിൽ ശനിയാഴ്ച വൈകിട്ട് ഒരു ഡെലിവറിയെച്ചൊല്ലി വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. ഇതില്‍ ഹമീദിന്റെ സുഹൃത്തുക്കൾ എന്ന പേരിലെത്തിയവരാണ് ഹോട്ടലിൽ അതിക്രമിച്ച്കയറി മർദിച്ചതെന്നാണ് ഉടമയുടെ മൊഴി. സംഭവത്തപ്പറ്റി ബെലന്തൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.