ഗൃഹനാഥൻ തൂങ്ങിമരിച്ചു,സദാചാര പൊലീസിന്റെ ആക്രമണത്തില്‍ മനംനൊന്തെന്ന് ബന്ധുക്കൾ

ഇരിങ്ങാലക്കുട കല്‍പറമ്പിൽ ഗൃഹനാഥന്‍ ജീവനൊടുക്കിയത് സദാചാര പൊലീസിന്റെ ആക്രമണത്തില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍. അയല്‍വാസിയായ സ്ത്രീയുടെവീട്ടില്‍ പോയതിന്റെ പേരില്‍ ഗൃഹനാഥനെ ഭാര്യയുടേയും മകളുടേയുംമുന്നിലിട്ട് മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇരിങ്ങാലക്കുട കല്‍പറമ്പ് സ്വദേശി ബേബി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തൂങ്ങിമരിച്ചത്. തലേന്നു രാത്രി അഞ്ചംഗ സംഘം വീട്ടില്‍ക്കയറി ബേബിയെ മര്‍ദ്ദിച്ചിരുന്നു. ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. നാട്ടിലെ വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്തായിരുന്നു മര്‍ദ്ദനം. ഈ സംഭവത്തിനു ശേഷം വീടിനു സമീപത്തെ മരത്തില്‍ ബേബി തൂങ്ങിമരിക്കുകയായിരുന്നു. മര്‍ദ്ദിച്ചവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ആത്മഹത്യയെക്കുറിച്ച് ബേബിതന്നെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. മരിച്ച ബേബി കൂലിപ്പണിക്കാരനായിരുന്നു. സി.പി.എം. പ്രവര്‍ത്തകനും. നാട്ടിലെ ജനകീയനാണ്.