കല്യാണം വിളിക്കാനെന്ന പേരിലെത്തി യുവതിയെ ആക്രമിച്ചു

തിരുവനന്തപുരം കരുമത്ത് യുവതിയെ വീടുകയറി ആക്രമിച്ചതായി പരാതി. കല്യാണം വിളിക്കാനെന്ന പേരിലെത്തിയ ശേഷം രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. കരമന പൊലീസ് അന്വേഷണം തുടങ്ങി

കരമനയ്ക്ക് സമീപം കരുമം ഇടഗ്രാമം വായനശാലയ്ക്ക് സമീപമുള്ള വീട്ടിലാണ് അതിക്രമമുണ്ടായത്. പരുക്കേറ്റ വീട്ടമ്മ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഭര്‍ത്താവും അമ്മയും വീട്ടില്‍ നിന്ന് പോയ ശേഷം ആക്രമണമുണ്ടായെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. വീട്ടിലെത്തിയ രണ്ട് അപരിചിതര്‍ ആദ്യം ഭര്‍ത്താവിന്റെ പേര് പറഞ്ഞ ശേഷം കല്യാണം ക്ഷണിക്കാനെത്തിയതാണെന്ന് അറിയിച്ചു. തുടര്‍ന്ന് വീടിനകത്ത് കയറിയിരുന്നു. ഇതോടെ ഒരാള്‍ വീട്ടിലുണ്ടായിരുന്ന പൂച്ചെട്ടിയെടുത്ത് തലയ്ക്കടിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ച ശേഷം ചീത്തവിളിച്ചെന്നും പരാതിപ്പെടുന്നു.

ബലപ്രയോഗത്തിനിടെ ഓടി മുറിയില്‍ കയറി കതകടച്ചതോടെയാണ് രക്ഷപെട്ടതെന്നും പരാതിയില്‍ പറയുന്നുണ്ട്. വീടുപകരണങ്ങള്‍ക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവുമായുള്ള വ്യക്തിവൈരാഗ്യമാണോ ആക്രമണത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.