സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി

തൃശൂരില്‍ സഹപാഠികളുടെ വധഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനിയായ പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.  

തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി പി.ബി.അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അനഘയുടെ ആത്മസുഹൃത്തു കൂടിയായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്നമുണ്ടാക്കുമെന്ന് അനഘ സഹപാഠിെയ ഉപദേശിച്ചു. ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറി.

മൂന്നു വിദ്യാര്‍ഥികളാണ് ഭീഷണിപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അനഘയുടെ അച്ഛന്‍ നേരത്തെ മരിച്ചു. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെയാണ്, സഹപാഠികളുടെ ഭീഷണിമൂലം ജീവിതം അവസാനിപ്പിയ്ക്കേണ്ടി വന്നത്.