കോഴിക്കോട്ടും മലപ്പുറത്തും ലക്ഷങ്ങളുടെ വിസതട്ടിപ്പ്

കോഴിക്കോട്ടും മലപ്പുറത്തും ലക്ഷങ്ങളുടെ വിസതട്ടിപ്പ്. വിദേശത്ത് വന്‍ ശന്പളം വാഗ്ദാനം ചെയത് മുന്നൂറിലേറെ ആളുകളെയാണ് കബളിപ്പിച്ചത്. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. 

മലപ്പുറം സ്വദേശി ഷാന്‍ ആണ് തട്ടിപ്പുകാരില്‍ പ്രധാനി. ഖത്തറിലും ദുബായിലും വന്‍ ശന്പളമെന്ന വാഗ്ദാനത്തില്‍ മുന്നൂറിലേറെ പേരാണ് വീണത്. ഒരോരുത്തരില്‍ നിന്നായി പതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ വാങ്ങി. ബാക്കി പണം വിസ വരുന്പോള്‍ നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. 

മലപ്പുറം സ്വദേശിയായ സുല്‍ഫിക്കര്‍ ആണ് ഇടനിലക്കാരന്‍. പ്രധാന പ്രതിയായ ഷാനും സുല്‍ഫിക്കറും വിദേശത്തേയ്ക്ക് കടന്നതായാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. 

വഞ്ചനാക്കുറ്റം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.