പട്ടിണിക്കിട്ട് മുണ്ടക്കയത്തെ വയോധികന്‍റെ മരണം: മകൻ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് വയോധികൻ പരിചരണം കിട്ടാതെ മരിച്ച സംഭവത്തിൽ മകൻ റെജി അറസ്റ്റിൽ. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താണ് മുണ്ടക്കയം പൊലീസിൻ്റെ നടപടി. മകന്റെ പരിചരണക്കുറവാണ് പൊടിയന്റെ മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 

നാളുകളായി പൊടിയൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നതിന്  വ്യക്തമായ സൂചനകൾപോസ്റ്റ്മോർട്ടത്തിൽ ലഭിച്ചു. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരിൽ നിന്നും അയൽക്കാരിൽ നിന്നും ലഭിച്ച ങ്ങളുടെ അടിസ്ഥാനത്തിലാണ് റെജിയുടെ അറസ്റ്റ്. പൊടിയനും ഭാര്യ അമ്മിണിയെയും മകൻ പരിചരിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. തുടർന്നാണ് റെജിയെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ കേസെടുത്തതെങ്കിലും കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഫോറൻസിക് പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കായിരിക്കും തുടർ നടപടികൾ.   കോട്ടയം സബ് കലക്ടർ രാജീവ്കുമാർ ചൗധരിയും സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ഡയറക്ടർ ടിപി ചന്ദ്രബോസും   വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.