ആലപ്പുഴയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവാക്കള്‍ അപകടകരമായി വണ്ടിയോടിച്ചതില്‍ യുവാക്കള്‍ക്ക് നല്ലനടപ്പ് കൊടുത്ത് എംവിഡി.
കാറിൽ ആഘോഷപൂർവം മടങ്ങിയ അഞ്ചു യുവാക്കൾക്കെതിരേയാണു നടപടി. നാളെ മുതൽ നാലുദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിൽ സേവനം ചെയ്യാനാണ് ആദ്യ നിര്‍ദേശം. തുടർന്ന് മൂന്നുദിവസം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും സേവനം ചെയ്യണം.
അപകടത്തിൽപ്പെടുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും വേദനയും നേരില്‍ കണ്ട് മനസിലാക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു ശിക്ഷ നല്‍കുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ വിശദീകരണം. കായംകുളത്ത് വിവാഹത്തിൽ പങ്കെടുത്തശേഷം കൊല്ലം ശൂരനാട്ടേക്ക് പോവുമ്പോഴാണ് ഇവര്‍ ഗുരുതരനിയമലംഘനം നടത്തിയത്.. ഒാടുന്ന കാറിന്റെ നാലു വാതിലുകളും തുറന്നശേഷം എഴുന്നേറ്റുനിന്ന് അഭ്യാസപ്രകടനം നടത്തിയാണ് യുവാക്കൾ യാത്ര ചെയ്തത്.
കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുങ്ങര സ്വദേശി അൽ ഗാലിബ് വിൻ നസീർ, കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശികളായ അഫ്ത്താർ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാൽ നസീർ, ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് നജാദ് എന്നിവരാണ് സേവനം ചെയ്യേണ്ടത്. കാറോടിച്ച അൽ ഗാലിബ് വിൻ നസീറിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കാര്‍ കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
youth-who-drove-dangerously-punishment-mvd