അരയിലെ കെട്ട് കാലിൽ കുടുങ്ങി? നാടിന് കണ്ണീരായി ജോമറ്റിന്റെ വിയോഗം

ഇരിട്ടി വള്ളിത്തോട് മുടയിരഞ്ഞിപ്പുഴയിൽ കാണാതായ കേബിൾ ടിവി തൊഴിലാളി ജോമറ്റിനായി അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് വളണ്ടിയർമാരും വള്ളിത്തോട് ഒരുമ റെസ്‌ക്യു ടീമും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുന്നു. ( ഈ സ്ഥലത്തു നിന്നാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.)

മഴയും വെയിലും നോക്കാതെ കേബിൾ കണക്ഷൻ തകരാറുകൾ പരിഹരിക്കാൻ ഓടിനടന്നിരുന്ന യുവാവിന്റെ മരണം അങ്ങാടിക്കടവ് ഗ്രാമത്തെ ദുഖത്തിലാക്കി. ഇന്നലെ കേബിൾ ജോലിക്കിടിയിൽ മുടയിരഞ്ഞിപ്പുഴയിൽ കാണാതായ പാടിക്കൽ ജോമറ്റ് ഏവർക്കും സുപരിചിതനായിരുന്നു. ദുരന്തം അറിഞ്ഞയുടൻ പ്രദേശത്തേക്ക് നൂറുകണക്കിന് ആളുകളാണ് കോവിഡ് കാലം പോലും മറന്ന് എത്തിയത്. ജീവനോടെ കണ്ടെത്തണമെന്ന പ്രാർഥനയിലായിരുന്നു എല്ലാവരും.  

പുഴയിലെ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് അസി.സ്റ്റേഷൻ ഓഫിസർമാരായ ടി.മോഹനൻ, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരും ക്യാപ്റ്റൻ അനീഷ് കീഴ്പ്പള്ളിയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ക്യാപ്റ്റൻ മു‍‍ജീവ് കുഞ്ഞിക്കണ്ടിയുടെ നേതൃത്വത്തിൽ ഒരുമ റെസ്ക്യൂ ടീം അംഗങ്ങളും  അയ്യൻകുന്ന് പഞ്ചായത്ത് അംഗം സണ്ണി ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നത്. കവിഞ്ഞ് ഒഴുകുന്ന ചെക്ക് ഡാമിന് മുകളിൽ ഇരുവശത്തും കൂറ്റൻ വടം കെട്ടിനിന്നും ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തിൽ ഇറങ്ങിയുമായിരുന്നു തിരച്ചിൽ. 3 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

∙ അരയിലെ കെട്ട് ഊർന്നതാവാം ദുരന്തത്തിന് കാരണം

പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജോമറ്റിന് നീന്തൽ അറിയാമായിരുന്നെന്ന് സൂഹൃത്തുക്കളും കേബിൾ അധികൃതരും പറഞ്ഞു. അരയിൽ കയർ കൊണ്ട് വട്ടം കെട്ടിയത് ഊർന്നു പോയി കാലിൽ കുടുക്കായതാവാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കുമ്പോൾ പ്ലാസ്റ്റിക് കയർ കെട്ട് ഇരുകാലുകളിലും ചേർന്ന് മുറുകിയ നിലയിലായിരുന്നു. വലിയ കയർ അരയിൽ കെട്ടി ഒരു വശം കരയിൽ നിക്കുന്നയാളുടെ കയ്യിൽ കൊടുത്താണ് ജോമറ്റ് പുഴയിൽ ഇറങ്ങിയത്. പെട്ടെന്ന് ഒഴുക്കിൽ വലിഞ്ഞുപോകുകയായിരുന്നു. തിരച്ചിലിൽ 400 മീറ്ററോളം താഴോട്ട് ഒഴുകി ചെക്ക് ഡാമും മറികടന്ന് ആഴത്തിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചെക്ക് ഡാമിന്റെ ഒരു വശത്തും കയർ കുടുങ്ങിയിരുന്നു. 

 

∙ വൈദ‍്യൂതികരണ ജോലികൾക്ക് നിരോധനം

മേഖലയിൽ കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും കുറുകെയുള്ള എല്ലാ തരം വൈദ്യുതീകരണ ജോലികളും ഇരിട്ടി സബ് ഡിവിഷനിൽ നിർത്തിവയ്ക്കാൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി.ബിജു നിർദേശിച്ചു. വൈദ്യുതി തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രകൃതിക്ഷോഭ ഭീഷണി കാലഘട്ടത്തിനു ശേഷം പരിഹരിച്ചാൽ മതി. 

MORE IN KERALA