‘അന്ന് കൊടുക്കണമായിരുന്നു രണ്ടടി’; ടി പി സെൻകുമാർ പറയുന്നു

കേരളത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ടി പി സെൻകുമാർ. ഇതൊക്കെ കാണുമ്പോൾ സംസഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്ന് പോലും സംശയിച്ച് പോകുമെന്നും സെൻകുമാർ പറയുന്നു. ഒരു പൊലീസുകാരനെ കാണാതാകുന്നു., മറ്റൊരു പൊലീസുകാരൻ പൊലീസുകാരിയെ തീ കൊളുത്തി കൊല്ലുന്നു. താൻ ഡിജിപി ആയിരുന്ന സമയത്തായിരുന്നെങ്കിൽ ഇതെല്ലാം തന്റെ തലയിൽ വരുമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യം തന്നെ പുറത്താക്കി, നിയമ പോരാട്ടത്തിലൂടെ ഡിജിപി പദവിയിൽ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കാന്‍ ആളെ വെച്ചു. അവരെ താൻ തല്ലിയെന്ന് വരെ കഥകൾ മെനഞ്ഞു. അന്ന് അവർക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നെന്ന് ഇപ്പോൾ തോന്നുന്നെന്നും സെൻകുമാർ കൊച്ചിയിൽ ലോട്ടറി ക്ലബ്ബ് ബുക്കേഴ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

അധികം വൈകാതെ താൻ അഭിഭാഷകനായി എൻറോൾ ചെയ്യുമെന്നും സത്യം പറയാനുള്ള സ്വാതന്ത്യം എന്നും ഉപയോഗിക്കുമെന്നും സെൻകുമാർ പറയുന്നു. ഐഎസ്ആർഒ ചാരക്കേസിലെ നിലപാടുകളും അദ്ദേഹം ആവർത്തിച്ചു. നമ്പി നാരായണനെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നും പറയുന്നു. മറിയം റഷീദ ചാരവനിത തന്നെയാണ്. നമ്പി നാരായണൻ പത്മ പുരസ്കാരം അർഹിച്ചിരുന്നില്ലെന്നും ടി പി സെൻകുമാർ പറഞ്ഞു