തൃശൂരിൽ തുഷാറിനെ കാത്ത് ബിജെപി; പകരക്കാരനാകുമോ സുരേന്ദ്രൻ? പ്രതിസന്ധി

ലോകസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനായി തുഷാര്‍ വെള്ളാപ്പളളിയുടെ തീരുമാനം  കാത്ത് ബിജെപി. തുഷാര്‍ മത്സര രംഗത്തില്ലെങ്കില്‍ തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. തുഷാര്‍ മത്സരിച്ചാല്‍ സുരേന്ദ്രന് പകരം കൊടുക്കാന്‍ സീറ്റില്ലാതെ വരും. ലിസ്റ്റിലുള്ള മൂന്ന് നേതാക്കളും കോഴിക്കോട് മത്സരിയ്ക്കാന്‍ തയ്യാറില്ലാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. 

എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കരുതെന്ന വെള്ളാപ്പള്ളിയുടെ താക്കീത് മറികടക്കാന്‍ തുഷാര്‍ തയ്യാറാകില്ലെന്നാണ് സൂചന.അങ്ങനെയെങ്കില്‍ ബിഡിജെഎസിന് നാല് സീറ്റില്‍ തൃപ്തിപ്പെേടണ്ടി വരും,തുഷാറിന് മാറ്റിവെച്ച തൃശ്ശൂരില്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിക്കും അതാണ് താല്‍പര്യം,പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാകും.

ആറ്റിങ്ങലി‍ല്‍ പികെ കൃഷ്ണദാസും പാലക്കാട് ശോഭാസുരേന്ദ്രനും മാവേലിക്കരയില്‍ പി സുധീറും സ്ഥാനാര്‍ഥിയാകും പക്ഷെ തുഷാര്‍മത്സരത്തിനിറങ്ങിയാല്‍ കളിമാറും,കെ സുരേന്ദ്രന് പകരംകൊടുക്കാന്‍ താരമണ്ഡലങ്ങളില്ലാതാകും. കൃഷ്ണദാസ് കളമൊഴിഞ്ഞാല്‍ ആറ്റിങ്ങലില്‍ സുരേന്ദ്രന് ഇറങ്ങാം അല്ലെങ്കില്‍ കോഴിക്കോട് നില്‍ക്കേണ്ടി വരും,നിലവില്‍ കോഴിക്കോട്ടെ ലിസ്റ്റില്‍ ഉള്ള പികെ കൃഷ്ണദാസിനും എംടി രമേശിനും കെ സുരേന്ദനും കോഴിക്കോട് താല്‍പര്യമില്ല. പത്തനംതിട്ടയില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് എംടി രമേശ് നേരത്തെ വ്യക്തമാക്കിയതാണ്. സുരേന്ദ്രന് നിര്‍ണായക സ്വാധീനുമുള്ള കോഴിക്കോട് എംടി രമേശിന് താല്‍പര്യകുറവ് സ്വാഭാവികം.

കോഴിക്കോട് മത്സരിക്കാന്‍ താല്‍പര്യമുള്ള കെപി ശ്രീശനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. കാസര്‍കോട് കെപി പ്രകാശ്ബാബുവും വടകരയില്‍ വികെ സജീവനും സ്ഥാനാര്‍ഥിയാകും.തുഷാറിന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും