പണിമുടക്ക്; അക്രമങ്ങളിലും കടയടപ്പിക്കലിലും സി.പി.ഐക്ക് അതൃപ്തി

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പാലരുവി എക്സ്പ്രസ് തടയുന്നു.

രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളിലും നിര്‍ബന്ധിച്ചുള്ള കടയടപ്പിക്കലിലും സി.പി.ഐക്ക് അതൃപ്തി. തിരുവനന്തപുരത്ത് നടുറോഡില്‍ സമരപന്തല്‍ കെട്ടിയത് ഒഴിവാക്കാമായിരുന്നുവെന്ന് സി.പി.ഐ നേതാക്കള്‍ സൂചിപ്പിച്ചു . എസ്.ബി.ഐയില്‍ നടന്ന അക്രമത്തെപ്പറ്റി അന്വേഷണം നടത്താന്‍  സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചു.  

കടകള്‍ അടപ്പിക്കില്ലന്നും യാത്രാസ്വാതന്ത്ര്യം തടയില്ലെന്നും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ചിലയിടങ്ങളില്‍ അക്രമത്തിലേക്ക് പോയത് ഗുരുതര വീഴ്ചയാണെന്നാണ് സി.പി.ഐ നിലപാട്. തിരുവനന്തപുരത്ത് എസ്.ബി.ഐയും  മഞ്ചേരിയില്‍ കടകളും  സമരാനുകൂലികള്‍ ആക്രമിച്ചു.  കാസര്‍കോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ  സി.പി.എം പ്രാദേശിക നേതാക്കള്‍ ആക്രമിക്കുകയും ഉപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ആലുവ ഗ്യാസ് വിതരണ ഏജന്‍സിക്ക് നേരെയും ആക്രമണം ഉണ്ടായി.ഇതെല്ലാം സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളുടെ പ്രഖ്യാപനത്തിന് വിരുദ്ധമായെന്ന് സി.പി.ഐ അവരുടെ തൊഴിലാളി സംഘടന നേതാക്കളെ അറിയിച്ചു.

ഹര്‍ത്താലില്‍ നിന്ന് വ്യത്യസ്തമാണ് പണിമുടക്ക് എന്ന് കേരളത്തിന് കാണിച്ചുകൊടുക്കാനുള്ള സുവര്‍ണാവസരം ആക്രമങ്ങളിലുടെ ഇല്ലാതാക്കിയെന്നാണ് സി.പി.ഐ വിമര്‍ശനം. സമരസമിതി പന്തലിനും സംഘാടകസമിതി ഓഫീസിനും സമീപത്തെ എസ്.ബി.ഐക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് സംയുക്ത ട്രേഡ് യൂണിയനു ഉള്ളിലും ഭിന്നതയുണ്ടായിട്ടുണ്ട്. പ്രതീകാത്മകമായി ട്രെയിന്‍ തടയുന്നതിന് പകരം ജനങ്ങളെ വലച്ച ട്രെയിന്‍ തടയല്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാ ക്കിയെന്ന് സി.പി.ഐ നേതൃത്വം സൂചിപ്പിച്ചു.നാളെ നടക്കുന്ന സി.പി.ഐ സംസ്ഥന എക്സിക്യൂട്ടീവില്‍ പണിമുടക്കുണ്ടാക്കിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന