തകര്‍ന്നതല്ല; തിരിച്ചുകയറിയ കേരളം; വാഴ്ത്തി ലോകം; ഡിസ്‌കവറിയിൽ ഡോക്യുമെന്ററി

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഈ വർഷം കേരളം സാക്ഷിയായത്. പ്രളയകാലത്ത് ചങ്കൂറ്റത്തോടെ ഒത്തൊരുമയോടെ നിന്ന കേരളത്തെ വാഴ്ത്തി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഒടുവിൽ കേരളത്തിന്റെ ഈ കഥ ഡോക്യുമെന്ററിയാകുന്നു. കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന് പേരിട്ട ഡോക്യുമെന്ററി ഡിസ്‌കവറി ചാനലാണ് ലോകത്തിന് മുമ്പില്‍ എത്തിക്കുന്നത്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററി. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കാണ് പ്രദര്‍ശനം.

കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ക്കരേയും ഇതിൽ പരിചയപ്പെടുത്തും. ചുറ്റുപാടും വെള്ളം കയറിയപ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ ഉള്ള ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലിനേയും ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

ഓഗസ്റ്റ് 15ന് തുടങ്ങിയ മഹാമേരി കേരളത്തെ എത്തിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിലേക്കാണ്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു. കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം സുല്‍ഫിയ പറഞ്ഞു.