ട്രോളിംഗ് നിരോധനകാലത്ത് ക്ഷേമനിധി നിലച്ച് സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പദ്ധതിവിഹിതം ഗഡുക്കളായി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പും പാഴായി. ജീവിതം വഴിമുട്ടിയതോടെ എന്തുചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ് ഭൂരിഭാഗം തൊഴിലാളികളും.
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടപ്പാക്കിയ സമ്പാദ്യ ആശ്വാസ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 250 രൂപയാണ് മല്‍സ്യതൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ചിരുന്നത്. എന്നാല്‍ വറുതിയുടെ കാലത്ത് തൊഴിലാളികള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് സര്‍ക്കാര്‍. ട്രോളിംഗ് നിരോധനകാലത്ത് ക്ഷേമനിധി മൂന്നു ഗഡുക്കളായി തിരികെ നല്‍കുകയാണ് പതിവ്. ആദ്യഗഡുവായ 1500 രൂപ മാത്രമാണ് ഇതുവരെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. ഇതും മുഴുവന്‍ അംഗഹ്ങള്‍ക്കും വിതരണം ചെയ്തിട്ടില്ല. ട്രോളിംഗ് നിരോധനമില്ലാത്ത ചെറുവള്ളങ്ങള്‍ക്കുപോലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇത്തവണ കരയ്ക്കിരിക്കേണ്ടിവന്നു. ഇതോടെ മുഴുപട്ടിണിയാണ് തീരദേശമേഖലയില്‍.
പദ്ധതിവിഹിതം വിതരണം നിലച്ചതിനാല്‍ അടുത്തവര്‍ഷത്തേക്കുള്ള പദ്ധതിയുടെ പ്രവര്‍ത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല. പലരും പരാതിയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കൃത്യമായി തുകയടച്ചിട്ടും അര്‍ഹമായ പണം ലഭിക്കാത്തതിനാല്‍ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മല്‍സ്യത്തൊഴിലാളികള്‍. ഒാണത്തിനുമുന്‍പെങ്കിലും ആശ്വാസപദ്ധതി വിഹിതം ലഭ്യമായില്ലെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.