കോരിചൊരിയുന്ന മഴയില്‍, ഏത് നിമിഷവും പറന്നുപോകാവുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ ഏഴുപതുകാരിയുടെ ജീവിതം. കണ്ണൂര്‍ കൂത്തുപറമ്പ് അയോധ്യാനഗർ സ്വദേശനി കാരായി ജാനുവാണ് ഭയന്ന് വിറച്ച് തനിച്ച് താമസിക്കുന്നത്.
ചുറ്റും കാട്. അതിന് നടുവില്‍ നീല ടാര്‍പോളിന്‍ മരക്കമ്പിൽ കുത്തി നിറുത്തിയിരിക്കുന്നു. ഇതിന്റെയുള്ളിലാണ് ജാനു ജീവിക്കുന്നത്. ശക്തമായ കാറ്റടിച്ചാല്‍ പ്ലാസ്റ്റിക് പറന്നുപോകും. ആഹാരം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ടാര്‍പോളിന് കീഴിലാണ്. ജീവിത പങ്കാളി മരിക്കുകയും അടച്ചുറപ്പുള്ള വീട് തകരുകയും ചെയതോടയാണ് ദുരിതജീവിതം തുടങ്ങിയത്. അടുത്തൊന്നും ബന്ധുക്കളുമില്ല. സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ വീടും നിഷേധിക്കപ്പെട്ടു.
ആരോഗ്യം ഉണ്ടായിരുന്നപ്പോള്‍ കൂലി പണിയെടുത്താണ് അരി വാങ്ങിയിരുന്നത്. ഇന്ന് വാര്‍ധക്യ പെന്‍ഷൻ മാത്രമാണ് ആശ്രയം.