മരണശേഷവും എസ്എഫ്‌ഐ നേതാവിനെ വേട്ടയാടി; സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് പരാതി

തൃശൂര്‍ കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന വിശാഖിന്റെ ആത്മഹത്യയെ ചുറ്റിപ്പറ്റി നവമാധ്യമങ്ങളില്‍ കുപ്രചരണം. ദുര്‍ഗാദേവിയുടെ മോശം ചിത്രം വരച്ച വിശാഖ് ജീവനൊടുക്കിയെന്നാണ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, വിവാദ ചിത്രം വരച്ച വിദ്യാര്‍ഥി മറ്റൊരാളാണ്. തൃശൂര്‍ കേരളവര്‍മ കോളജിലെ എസ്.എഫ്.ഐയുടെ നേതാവായിരുന്നു വിശാഖ്.

കഴിഞ്ഞ പതിനാറിനാണ് ജീവനൊടുക്കിയത്. അതിനു ശേഷം നവമാധ്യമങ്ങളില്‍ കുപ്രചരണം വ്യാപകമായി. ദുര്‍ഗാദേവിയുടെ മോശം ചിത്രം വരച്ചയാള്‍ ജീവനൊടുക്കിയെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍, വിവാദ ചിത്രം വരച്ച വിദ്യാര്‍ഥി മറ്റൊരാളാണെന്ന് എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് വിശാഖ് ജീവനൊടുക്കിെയന്ന് എസ്.എഫ്.ഐ. നേതാക്കള്‍ പറയുന്നു. 

സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഈ ആസൂത്രിത നീക്കത്തിന് പിന്നില്ലെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. കുപ്രചരണത്തിന് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി. ഡീ സോണ്‍ കലോല്‍സവങ്ങളില്‍ ചിത്രരചന, കാര്‍ട്ടൂണ്‍ മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാര്‍ഥിയായിരുന്ന വിശാഖ്. ബി.എ. ഫിലോസഫി ബിരുദം കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. വിശാഖിന്റെ മരണത്തെ ഇല്ലാക്കഥകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം ദുരൂഹമാണ്.