ജാനകിയമ്മ മകനെ കണ്‍നിറയെ കണ്ടു; കണ്ണീരിനും കാത്തിരിപ്പിനും ഫലം

ജാനകിയമ്മയുടെ കണ്ണീരിനും കാത്തിരിപ്പിനും ഫലമുണ്ടായി. പത്തുവര്‍ഷംമുമ്പ് ജോലിതേടി വീടുവിട്ട മകന്‍ ഷാജികുമാറിനെ അമ്മയ്ക്ക് തിരികെ കിട്ടി. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കൂടിച്ചേരലിനു വഴിയൊരുങ്ങിയത്.

പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ജാനകിയമ്മ മകനെ കണ്‍നിറയെ കണ്ടു. ഷാജികുമാര്‍ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.  കണ്ടുനിന്നവരുടെ കണ്ണും മനസും നിറഞ്ഞു.  തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍  വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെത്തേടിയെത്തിയത്. 

മന്ത്രി കെ കെ ശൈലജയും കൂടിച്ചേരലിനു ചുക്കാന്‍ പിടിച്ച സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും സന്തോഷമുഹൂര്‍ത്തത്തിന് സാക്ഷികളായി.

മാധ്യമവാര്‍ത്തകള്‍ കണ്ട് ഉടനടി ഇടപെട്ട മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തിയും ഇരുവരും നന്ദി പറ‍ഞ്ഞു. പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും കരുതലും ഇരട്ടിയായി  നല്കുമെന്ന് ഉറപ്പു പറഞ്ഞാണ് ഷാജികുമാര്‍ അമ്മയെക്കൂട്ടി മടങ്ങിയത്.