പെരിങ്ങത്തൂരിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

തലശേരി പാനൂർ പെരിങ്ങത്തൂരിൽ ബെംഗളൂരുവിൽനിന്ന് വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് യാത്രക്കാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായി പൊലീസ് സംശയിക്കുന്നത്. 

രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പാലത്തിെന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരായ ചൊക്ലി സ്വദേശിനി പ്രേമലത, മകൻ പ്രജിത്, ബസ് ജീവനക്കാരൻ കൂത്തുപറമ്പ് സ്വദേശി ജിതേഷ് എന്നിവരാണ് മരിച്ചത്. മൂവരെയും അപകടം നടന്ന് ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ പരുക്കുകളോടെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാർ ആരും ബസിലുണ്ടായിരുന്നില്ല. 

ബസ് വെളളത്തിൽ പൂർണമായും മുങ്ങി പോയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് ബസ് കരയിലേക്ക് വലിച്ചു കയറ്റിയത്.