2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടേണ്ടത് കോണ്‍ഗ്രസ് അടങ്ങിയ പ്രതിപക്ഷ നിരയാകണമെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. മൂന്നാം മുന്നണി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും നീതിഷ് ഐഎൻഎൽഡി നേതാവ് ഓം പ്രകാശ് ചൗട്ടാല നയിച്ച ഹരിയാനയിലെ റാലിയില്‍ പറഞ്ഞു. പത്തോളം പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഭാഗമായതോടെ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടന വേദിയായി റാലി. റാലിക്കുശേഷം നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മുന്‍ ഉപപ്രധാനമന്ത്രിയും ഐഎന്‍എല്‍ഡി സ്ഥാപകനുമായ ദേവിലാലിന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഓം പ്രകാശ് ചൗട്ടാല നയിച്ച റാലി അരങ്ങേറിയത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷഐക്യം ലക്ഷ്യമിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വരുന്നതിനിടെയുള്ള റാലി പ്രതിപക്ഷത്തിന്‍റെ ശക്തിപ്രകടനമായി. ഓം പ്രകാശ് ചൗട്ടാല നയിച്ച റാലിയില്‍,,, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് , മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി തലവൻ ശരദ് പവാർ, ഡിഎംകെ നേതാവ് കനിമൊഴി, സിപിഎം ജനറൽ സീതാറാം യച്ചൂരി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് വ്യക്തമാക്കിയ നിതീഷ് കുമാര്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ തള്ളി
ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന ചിന്തയുള്ള പാർട്ടികൾ എൻഡിഎ വിട്ട് വരുന്നുണ്ടെന്നും NDA ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
ദേശീയതലത്തിൽ സഖ്യമുണ്ടാക്കുന്നതിന് പകരം സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് സഹകരണം വേണമെന്നാണ് പ്രതിക്ഷ നീക്കത്തിൽ സിപിഎം നിലപാട്. അന്വേഷണഏജന്‍സികളെ വച്ചുള്ള വേട്ടയാടല്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ ഉയര്‍ന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവും റാലിയില്‍ ഉയര്‍ന്നു.