മത്സ്യമഴ..!; പെയ്തിറങ്ങിയത് 50 കിലോയോളം; പെറുക്കിയെടുത്ത് നാട്ടുകാര്‍

മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളാണ്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികൾ അമ്പരന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങൾ പൊഴിഞ്ഞത്.

50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകൾ താഴെവീണുകിടന്ന മത്സ്യങ്ങൾ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികൾക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളിൽ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളിൽ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തിൽ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്.

ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും. കടലില്‍ നിന്നും മത്സ്യക്കൂട്ടങ്ങളെ ഇത്തരത്തില്‍ ചുഴലിക്കാറ്റുകള്‍ പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തില്‍ ചുഴലിക്കാറ്റിനൊപ്പം കൂടുന്ന മത്സ്യങ്ങള്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക. പലപ്പോഴും മഴയ്ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. ഇതാകാം ഇവിടെയും സംഭവിച്ചതെന്നാണ് നിഗമനം.