യുപിയില്‍ രോഗിയെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് നഴ്സ്; നിയന്ത്രിക്കാനെന്ന് ആശുപത്രി

ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന യുവതിയെ നഴ്സ് മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോയ സംഭവത്തില്‍ വീഴ്ചയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍. ഇന്നലെയാണ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടുന്ന വിഡിയോ പുറത്തുവന്നത്. ഒരു പുരുഷജീവനക്കാരന്‍ നഴ്സിനെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ അക്രമാസക്തയായ രോഗിയെ നിയന്ത്രിക്കാനാണ് നഴ്സ് ഇടപെട്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.കെ.സിങ് പറഞ്ഞു. ഈമാസം പതിനെട്ടിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ നിന്നുപോയി. അന്നുരാത്രി പന്ത്രണ്ടിനും ഒരുമണിക്കുമിടയില്‍ ശുചിമുറിയില്‍ പോയ യുവതി പെട്ടെന്ന് അക്രമാസക്തയാകുകയും കൈകളിലെ വളകള്‍ ഇടിച്ച് പൊട്ടിക്കുകയും വസ്ത്രം കീറാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ‍ഡോ. സിങ് പറഞ്ഞു. ഈ സമയത്താണ് നഴ്സ് യുവതിയെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. മറ്റുവാര്‍ഡുകളില്‍ നിന്നുള്ള നഴ്സുമാര്‍ കൂടി സഹായിച്ചാണ് യുവതിയെ കീഴ്പ്പെടുത്തിയത്. രോഗിയെ പിന്നീട് മരുന്ന് കുത്തിവച്ച് മയക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ ഒരു നഴ്സ് മാത്രമാണ് യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ടുപോകുന്നത്. വിഡിയോ പുറത്തുവന്നതോടെ അതിരൂക്ഷമായ വിമര്‍ശനമാണ് ആശുപത്രിക്കുനേരെ ഉയര്‍ന്നത്.

Nurse grab woman patient by hair, UP