‘ഞാൻ പോയത് എന്റെ കുഞ്ഞുങ്ങൾക്കൊപ്പം’; ‘മാലിദ്വീപ്’ ആരോപണത്തിൽ സമീര്‍ വാങ്കഡെ

താൻ മാലിദ്വീപിലെത്തിയത് തന്റെ കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നുവെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. വാങ്കഡെയുടെ മാലിദ്വീപ് സന്ദർശനത്തിൽ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ദുരൂഹത ആരോപിച്ച പശ്ചാത്തലത്തിലായിരുന്നു വാങ്കഡെയുടെ മറുപടി. ദേശീയമാധ്യമവുമായി നടത്തിയ അഭിമുഖത്തിനിടെയിലായിരുന്നു മാലിദ്വീപ് സന്ദർശനത്തെക്കുറിച്ച് വാങ്കഡെ പറഞ്ഞത്. താൻ ദുബായിലേക്കല്ല, മാലിദ്വീപിലാണ് പോയത്, നേരായ അനുമതിയോടെ സ്വന്തം ചിലവിൽ പോയ യാത്രയാണെന്നും നവാബ് മാലിക്കിന് അന്വേഷിക്കാമെന്നും വാങ്കഡെ പറയുന്നു.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നിരവധി സിനിമാതാരങ്ങൾ മാലിദ്വീപിലെത്തിയിരുന്നു. അതേ സമയമാണ് വാങ്കഡെയും സന്ദർശനം നടത്തിയത്. ഈ സന്ദർശനത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു നവാബ് മാലിക്ക് ആരോപിച്ചത്. ബിജെപി സർക്കാറിന്റെ നിർദേശപ്രകാരമാണ് വാങ്കഡെ പ്രവർത്തിക്കുന്നതെന്നും മഹാരാഷ്ട്ര സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മാലിക്ക് ആരോപിച്ചു. എന്നാൽ തനിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കാതെ സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തൂവെന്ന് വാങ്കഡെ  ആവശ്യപ്പെട്ടു.