അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി; യുവ വനിതാ ഡോക്ടർ മരിച്ചു

ചെന്നൈ: കനത്ത മഴയിൽ വെള്ളം പൊങ്ങിയ റെയിൽവേ അടിപ്പാതയിലൂടെ രാത്രിയിൽ കാറോടിച്ച യുവ വനിതാ ഡോക്ടർ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവിനെ, മുന്നിൽ പോയ ലോറിയിലെ ജീവനക്കാർ രക്ഷിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഡോ. എസ് സത്യയാണ് (35) മരിച്ചത്. 

പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിനടുത്തുള്ള റെയിൽവേ അടിപ്പാതയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം. ഭർതൃമാതാവ് ജയയ്ക്കൊപ്പം സ്വന്തം പട്ടണമായ തുടിയല്ലൂരിലേക്ക് പോവുകയായിരുന്നു. മുന്നിൽ പോയ ലോറിയെ പിന്തുടർന്നാണു സത്യയും അടിപ്പാതയിലേക്കു കാർ ഇറക്കിയത്. ലോറിയുടെ ക്യാബിന്റെ മുകൾത്തട്ടോളം വെള്ളത്തിൽ താണതോടെ ജീവനക്കാർ നീന്തി പുറത്തുകടന്നു. എന്നാൽ, ഇത്രയും ദൂരം എത്തുന്നതിനു മുൻപേ തന്നെ കാർ പൂർണമായും മുങ്ങിയിരുന്നു.

നിലവിളി കേട്ടെത്തിയ ലോറി ജീവനക്കാർക്ക്, സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടെന്നു പുറത്തിറക്കാൻ കഴിഞ്ഞില്ല. വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.