മരുന്നുമേഖലയിൽ‍ പുതിയ നിയമം; എട്ടംഗ സമിതി രൂപീകരിച്ച് സർക്കാർ

രാജ്യത്ത് ഒാണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്ക്ക് വഴിയൊരുങ്ങുന്നു. മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിപണനത്തിനും നിയന്ത്രണത്തിനും പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി എട്ടംഗ സമിതിയെ നിയോഗിച്ചു.

രാജ്യത്ത് നിലവില്‍ മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയും നിര്‍മാണവും വിതരണവും നിയന്ത്രിക്കുന്നത് 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തെ ആധാരമാക്കി കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഒാര്‍ഗനൈസേഷനാണ്. നിയമം ഭേദഗതി ചെയ്ത് അടുത്തയിടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. നിയമം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായരംഗത്ത് നിന്നടക്കം ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒാഫ് ഇന്ത്യ വി ജി സൊമാനിയുടെ അധ്യക്ഷതയിലാണ് സമിതി. ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ രാജീവ് വധാവന്‍, ജോയിന്‍റ് ഡ്രഗ് കണ്‍ട്രോളര്‍മാരായ ഡോക്ടര്‍ ഈശ്വര റെഡ്ഡി, എ.കെ പ്രധാന്‍, െഎഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.എല്‍ മീണ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ജോയിന്‍റ് ഡ്രഗ് കണ്‍ട്രോളര്‍മാരും സമിതിയിലുണ്ട്.

നവംബര്‍ 30ന് മുന്‍പായി ‌നിയമത്തിന്‍റെ കരട് സമര്‍പ്പിക്കും. ഒാണ്‍ലൈന്‍ മരുന്ന് വില്‍പനയ്ക്കുള്ള തടസം നീങ്ങുമെന്നാണ് സൂചന. മരുന്ന് നിര്‍മാതാക്കളുടെയും  ഉപഭോക്താക്കളുടെയും പ്രതിനിധികളെയും അക്കാദമിക് രംഗത്തുള്ളവരെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.