ഒരു പതിറ്റാണ്ടായി ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഗുരുഗ്രാമില്‍ കേന്ദ്രമന്ത്രി റാവു ഇന്ദ്രജീത് സിങ് രണ്ടു താരങ്ങളില്‍നിന്നുള്ള കടുത്ത മല്‍സരമാണ് ഇത്തവണ നേരിടുന്നത്. ഹിന്ദി സിനിമാ താരം രാജ് ബബ്ബര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും റാപ്പ് ഗായകന്‍ രാഹുല്‍ യാദവ് ജെ.ജെ.പിക്കായും കളത്തിലിറങ്ങിയപ്പോള്‍ മല്‍സരം ഹൈ വോള്‍ട്ടേജിലാണ്. ഭരണവിരുദ്ധ വികാരത്താല്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് രാജ് ബബ്ബര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കവെ 1994ല്‍ ഊട്ടിയില്‍ ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് രാജ് ബബ്ബറിന് രാജ്യസഭയിലേക്ക് പോകാന്‍ മുലായം സിങ് യാദവിന്‍റെ വിളിയെത്തുന്നത്, അതിനുമുന്‍പേ 1989ല്‍ തന്നെ ബബ്ബര്‍ വി.പി.സിങിന്‍റെ ജനതാദളിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയിരുന്നു. പിന്നീട് സമാജ് വാദി പാര്‍ട്ടിയിലേക്കും 2008 ല്‍ കോണ്‍ഗ്രസിലേക്കും ചുവടുമാറ്റം. രണ്ടുതവണ രാജ്യസഭയിലും മൂന്നുതവണ ലോക്സഭയിലും അംഗമായി. പക്ഷേ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാനായില്ല.
അടുത്ത താരം ഫാസില്‍പുരിയ എന്നറിയിപ്പെടുന്ന റാപ് ഗായകന്‍ രാഹുല്‍ യാദവാണ്. അടുത്തിയ ബി.ജെ.പിയുമായുള്ള സഖ്യം പിരിഞ്ഞ ജന്‍നായക് ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. ഇരുവരെയുമാണ് കേന്ദ്രമന്ത്രി റാവു ഇന്ദർജീത് സിങ് നേരിടുന്നത്. ഗുരുഗ്രാമില്‍ നാലാം വിജയമാണ് ലക്ഷ്യം. പക്ഷേ കര്‍ഷക സമരം, അഗ്നിപഥ്, തൊഴിലില്ലായ്മ തുടങ്ങിയ കാരണം ഹരിയാന സര്‍ക്കാറിനെതിരായ ഭരണവിരുദ്ധവികാരമുണ്ട്. ജാതി സമവാക്യങ്ങളും ബി.ജെ.പിക്ക് പഴയപോലെ അനുകൂലമല്ല. സഖ്യം തകര്‍ന്നതിനുപിന്നാലെ മനോഹര്‍ ലാന്‍ ഖട്ടറിനെ മാറ്റി നായബ് സിങ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത് ലോക് സഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ്.
Union Minister Rao Indrajit Singh clashed with film stars