അടിയന്തിരപരിഗണനയ്ക്ക് വധശിക്ഷാകേസുകൾ; 40ൽ‍ രണ്ടെണ്ണം കേരളത്തിൽ നിന്ന്

സുപ്രീം കോടതി ഈ മാസം മുതല്‍ അടിയന്തരമായി പരിഗണിക്കുന്ന 40 വധശിക്ഷാ കേസുകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നുള്ളത്. ഇതടക്കം വധശിക്ഷ കാത്ത് സംസ്ഥാനത്തെ ജയിലുകളിലുള്ളത് പതിനാറുപേരാണ്. പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീകോടതിയിലും അപ്പീല്‍ നല്‍കി ശിക്ഷാ ഇളവിനായി കാത്തിരിക്കുകയാണ്. 

പീരുമേട്ടില്‍ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്തുകൊന്ന കേസിലെ പ്രതി രാജേന്ദ്രന്‍, മലപ്പുറം നിലമ്പൂരില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന അബ്ദുള്‍ നാസര്‍ എന്നിവരുടെ വധശിക്ഷയാണ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്ന കേസുകളുെട പട്ടികയിലുള്ളത്. 2007 ലാണ് പീരുമേട്ടില്‍ വീട്ടില്‍ അതിക്രമിച്ച് കയറി രാജേന്ദ്രന്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2012 ല്‍ മകളുടെ കൂട്ടുകാരിയായ 9 വയസുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലാണ് അബ്ദുള്‍ നാസര്‍ വധശിക്ഷ കാത്തുകിടക്കുന്നത്. ഇവരടക്കം സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി 16 വധശിക്ഷാതടവുകാരാണുള്ളത്.  പലരും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി ശിക്ഷാ ഇളവിനായി കാത്തിരിക്കുന്നവര്‍. 

പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമും വധശിക്ഷയ്ക്ക് ജയിലിലാണ്. സംസ്ഥാനത്ത്  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരില്‍ സ്ത്രീകളില്ല.