രാജ്യ ശ്രദ്ധയിലേക്ക് ഉത്തരഭോപ്പാൽ; ബിജെപിയ്ക്ക് വനിതാ സ്ഥാനാർഥി

മധ്യപ്രദേശ് നിയമസഭയിലെ ഏക ന്യൂനപക്ഷ സമുദായാംഗത്തിനെതിരെ , ബിജെപിയുടെ ഒരേ ഒരു മുസ് ലിം സ്ഥാനാർഥി മത്സരരംഗത്ത് . അഞ്ചു തവണ നിയമസഭാംഗമായ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെയാണ് ആദ്യ മത്സരത്തിറങ്ങുന്ന വനിതയെ ബിജെപി സ്ഥാനാർഥിയാക്കിയത്.  ഇതോടെ ഉത്തരഭോപ്പാൽ മണ്ഡലം രാജ്യ ശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ് .

കോൺഗ്രസിൽ നിന്നും കളം മാറ്റി ചവിട്ടിയ ഫാത്തിമ റസൂൽ സിദ്ധിഖിയാണ് 230 ബിജെപി സ്ഥാനാർഥികളിലെ ഏക മുസ്​​ലിം. പ്രചരണത്തിന്റെ തിരക്കുകളിൽ ഏറെ സജീവമാണ് ഫാത്തിമ. രണ്ടുതവണ കോൺഗ്രസ് എംഎൽഎയായ റസൂൽ അഹമ്മദ് സിദ്ധിഖിയുടെ മകൾ തനിക്കൊരു വെല്ലുവിളിയേ അല്ലെന്നാണ് അ‍ഞ്ചുതവണ എംഎൽഎയായ കോൺഗ്രസ് സ്ഥാനാർഥി ആരിഫ് അക്കീൽ പറയുന്നത്.  

‘ബി ജെ പി ഇവിടെ ഉറപ്പായും വിജയിക്കും . വീട്ടിലിരിക്കുന്ന സ്ഥാനാർഥിയെ അല്ല പ്രവർത്തിക്കുന്ന സ്ഥാനാർഥിയെയാണ് ജനങ്ങൾക്ക് വേണ്ടതെന്നും ഫാത്തിമ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഫാത്തിമക്ക് ഒരു രാഷ്ട്രീയ പ്രവർത്തന പരിചയവുമില്ലെന്നും. അച്ഛൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു എന്നത് മാത്രമാണ് അവരുടെ പാരമ്പര്യം. അത് മുൻനിറുത്തിയാണ് അവർ വോട്ട് ചോദിക്കുന്നത്.  ആരിഫ് അക്കീൽ പറഞ്ഞു.

വാതകദുരന്തം നേരിട്ട ഉത്തര ഭോപ്പാൽ  മേഖലകളിൽ ഏറെ ജനകീയനായ സിറ്റിങ് എംഎൽഎയും മുൻ എംഎൽഎയുടെ മകളും നേർക്കുനേർ വരുമ്പോൾ ഫലം കോൺഗ്രസിനും ബിജെപിക്കും ‌ ഒരുപോലെ പ്രധാനമാണ്.