മാനഭംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ അമ്മ. കോടതി തീരുമാനത്തിന് മുൻപ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് വിജയ്ബാബു കൂടി പങ്കെടുത്ത കൊച്ചിയിലെ വാർഷിക ജനറൽ ബോഡി യോഗത്തിനുശേഷമാണ് അമ്മ നിലപാടെടുത്തത്. അതെസമയം അച്ചടക്കലംഘനത്തിന്റെ പേരിൽ നടൻ ഷമ്മി തിലകനെ പുറത്താക്കാനുള്ള ജനറൽ ബോഡി തീരുമാനത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും. പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു.
വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ എക്സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്.കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകൾ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ പുറത്താക്കാൻ ജനറൽ ബോഡി കൈക്കൊണ്ട തീരുമാനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും. എന്നാൽ തന്നോട് വിശദീകരണം ചോദിച്ച കത്തിന് മറുപടി നൽകിയതായി ഷമ്മി തിലകൻ പ്രതികരിച്ചു.പുറത്താക്കാൻ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മയിലെ ചില അംഗങ്ങളിൽ നിന്ന് നീതി ലഭിക്കില്ലെന്നും ഷമ്മി കൊല്ലത്ത് പറഞ്ഞു.