'അഞ്ചെട്ട് ദിവസം തളര്‍ന്ന് കിടന്നു; ആത്മഹത്യ ചെയ്തേനെ'; വെളിപ്പെടുത്തി ബീന കുമ്പളങ്ങി

ചിത്രം;Social media

അനിയത്തിയും കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നും ഇനി അഗതിമന്ദിരത്തിലാണ് താമസമെന്നും വെളിപ്പെടുത്തി നടി ബീന കുമ്പളങ്ങി. അമ്മ സംഘടന തനിക്കായി വച്ച് തന്ന വീട് സഹോദരിയും ഭര്‍ത്താവും കൈക്കലാക്കിയെന്നും ആത്മഹത്യയ്ക്ക് വരെ താന്‍ ഒരുവേള ശ്രമിച്ചുവെന്നും അവര്‍ സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.  

ഭര്‍ത്താവ് മരിച്ച ശേഷം ബുദ്ധിമുട്ടിലായിരുന്ന തനിക്ക് അമ്മ മൂന്ന് സെന്‍റ് സ്ഥലം തന്നുവെന്നും അതില്‍ താരസംഘടനയായ അമ്മ ഇടപെട്ട് വീടുവച്ച് തന്നുവെന്നും ബീന പറയുന്നു. വാടക വീട്ടില്‍ കഴിയുന്ന അനിയത്തിക്ക് സഹായമാകുമല്ലോ എന്ന് കരുതി താന്‍ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചുവെന്നും എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞതോടെ വീട് അവരുടെ പേരില്‍ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അനിയത്തിയും ഭര്‍ത്താവും നിരന്തര സമ്മര്‍ദം ചെലുത്തിയെന്നും അവര്‍ പറയുന്നു. തന്‍റെ കാലശേഷം എടുത്തോളാന്‍ പറഞ്ഞുവെങ്കിലും അപ്പോഴേക്ക് മറ്റ് സഹോദരങ്ങള്‍ കൈക്കലാക്കുമെന്നായിരുന്നു അനിയത്തി പറഞ്ഞതെന്നും ബീന കണ്ണുനീരോടെ ഓര്‍ക്കുന്നു. 

മാനസിക പീഡനം സഹിക്കവയ്യാതെ താന്‍ ഷുഗറിന്‍റെ ഗുളിക അമിത അളവില്‍ കഴിച്ച് അഞ്ചെട്ട് ദിവസം തളര്‍ന്ന് കിടന്നുവെന്നും മനസ് വിഷമിച്ചിട്ടാണ് അങ്ങനെ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.  സഹോദരന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ വരാന്തയില്‍ മറിഞ്ഞ് വീണെന്നും സഹോദരന്‍ ഇടപെട്ടിട്ടും അനിയത്തി അയഞ്ഞില്ലെന്നും ബീന കൂട്ടിച്ചേര്‍ത്തു. ഒടുവിലാണ് താന്‍ സീമ ജി.നായരെ ബന്ധപ്പെട്ടതെന്നും സീമയെത്തിയില്ലായിരുന്നുവെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നേനെയെന്നും അവര്‍ പറഞ്ഞു. 

നാല്‍പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ബീന കുമ്പളങ്ങി അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ചാപ്പ, കള്ളന്‍ പവിത്രന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കള്ളന്‍ പവിത്രനിലെ ദമയന്തിയെന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കല്യാണരാമന്‍, സദാനന്ദന്‍റെ സമയം, ക്രോണിക് ബാച്ചിലര്‍, പുലിവാല്‍ കല്യാണം തുടങ്ങി നിരവധി സിനിമകളിലും അവര്‍ അഭിനയിച്ചു. 

Beena Kumbalangi reveals her tragic life