ആറൻമുള ഉത്രട്ടാതി ജലമേളയ്ക്ക് മുന്നോടിയായി പമ്പാനദിയിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്നത് വിവാദത്തിൽ. ഉദ്യോഗസ്ഥരുടെ നാല് കോടിയുടെ എസ്റ്റിമേറ്റ് ജില്ലാ കലക്ടർ ഇടപെട്ട് 1.22 കോടിയാക്കി കുറച്ചു. മഴക്കാലത്ത് പുറ്റ് നീക്കുന്നത് അശാസ്ത്രീയമെന്നാണ് ആക്ഷേപം.
അടുത്തതവണ കാലവർഷം കനക്കുന്നതിന് മുൻപായി പമ്പയിലെ മണൽപ്പുറ്റ് നീക്കും. ഇതിനായി അടിയന്തര നടപടികൾ കൈക്കൊള്ളും. ഓരോ വർഷവും വള്ളസദ്യയ്ക്ക് മുന്നോടിയായുള്ള അവലോകനത്തിൽ ജലവിഭവമന്ത്രി നൽകുന്ന ഉറപ്പാണിത്. എന്നാൽ ഇത് നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ മണൽപ്പുറ്റ് നീക്കം ചെയ്യാൻ മഴയെത്തുന്നത് വരെ കാത്തിരിക്കും. ഇത്തവണയും മന്ത്രിയുടെ പ്രഖ്യാപനം ഉദ്യോഗസ്ഥർ അറിഞ്ഞില്ല. വള്ളസദ്യ തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെ പമ്പയിലെ മണൽപ്പുറ്റ് നീക്കം ചെയ്യുന്ന നടപടി എങ്ങുമെത്തിയില്ല. സമയം വൈകുന്നതിന് പിന്നിൽ ചില താൽപര്യങ്ങളുണ്ടെന്നാണ് ആക്ഷേപം.
ഇത്തവണ മണൽപ്പുറ്റ് നീക്കുന്നതിനായി ഉദ്യോഗസ്ഥർ നാല് കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി. തുക കൂടുലെന്ന് ബോധ്യപ്പെട്ട കലക്ടർ 1.22 കോടിയായി കുറച്ചു. പണികൾ പൂർണതയിലെത്തിക്കാൻ ആറ് മാസം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വള്ളസദ്യയും ഉത്രട്ടാതി ജലമേളയും കഴിഞ്ഞാലും മണൽപുറ്റ് നീക്കം ചെയ്യുന്നത് പൂർത്തിയാകില്ലെന്ന് ചുരുക്കം. ഈ സാഹചര്യത്തിൽ ഇത്തവണത്തെ പ്രവൃത്തികൾ ജില്ലാഭരണകൂടം പ്രത്യേകം പരിശോധിക്കും.